Friday 19 July 2013

കര്‍ക്കടക കഞ്ഞികള്‍


കര്‍ക്കടകപ്പരിച

കര്‍ക്കടകമായി ഒരുകൊല്ലത്തെക്കുള്ള ഉണര്‍വും ഊര്‍ജവും ശരീരത്തില്‍ നിറക്കാനുള്ള സമയം.
രോഗങ്ങള്‍ക്കെതിരെ കര്‍ക്കടകപ്പരിച:
പണ്ടുള്ളവര്‍ പറയും മഴക്കാലം ശരീരത്തിന്‍റെ നല്ലിരിപ്പ് കാലമാണന്ന്‍.
അതെങ്ങനെയാണ് ഇരിക്കുക എന്നു ചോദിക്കും പുതിയ തലമുറ. വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം സ്വരൂപിക്കാനും രോഗബാധകളില്‍നിന്നും മുക്തി നേടാനും , പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശരീരത്തെ പ്രാപ്തമാക്കുന്ന വിശ്രമ ഔഷധകാലം എന്നും ചുരുക്കത്തില്‍ പറയാം. മൊബൈല്‍ ഭാഷയില്‍ പറഞ്ഞാല്‍ ശരീരത്തിന്‍റെ റീചാര്‍ജിനഗ് സമയം
പാക്കേജ് ചികിത്സകളുടെ ഇക്കാലത്ത് ആയുര്‍വേദ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ് കുടി ഓര്‍ക്കുക . കര്‍ക്കടക ചികിത്സ എന്താന്നെന്നും എന്തിനാ ന്നെന്നും അറിയുകയും ചികിത്സക്കായി മികച്ച കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുകയും വേണം .
ആരോഗ്യം നേടാനായി സ്വയം ചെയ്യാവുന്ന കാര്യങ്ങള്‍ മനസ്സിലാക്കി അവ നിഷ്ട്ടയോടെ പാലിക്കേണ്ടതും അത്യാവശ്യമാണ്



മാറ്റാം ജിവിതചര്യ
കൊടുംവേനല്‍ കഴിഞ്ഞു പെരുമാഴയെത്തിയ കാലമാണ്. കാലാവസ്ഥ മാറ്റം കഫസംബന്ധമായ രോഗങ്ങള്‍ , പലതരം പനികള്‍ . മഞ്ഞപ്പിത്തം, കോളറ, വായുകോപം, സന്ധിവാതം , ആമവാതം , തുടങ്ങിയവയ്ക്കു കാരണമാകാം . ഇവയ്ക്കെല്ലാം എതിരെയാണു ശരിരത്തെ കവചമണിയിക്കെണ്ടത്. അതിനായി ആദ്യം ചെയ്യേണ്ടതു ജിവിതചര്യയില്‍ മാറ്റം വരുത്തുകയാണ് വാരിവലിച്ചു കഴിക്കുന്നതും. ജങ്ക് ഫുഡ്‌ കൊതിയും അലസ ജീവിതശൈലിയും മാറ്റിവച്ചു കര്‍ക്കടകത്തിന്‍റെ ഗുണങ്ങളെ ഉള്‍കൊള്ളാന്‍ തയാറാകണ്ണം. മാനസിക സമ്മര്‍ദങ്ങള്‍ കുറച് ആല്‍മബലം കൂട്ടാനുള്ള സ്മയംയും ഇക്കാലത്തെ പ്രയോജനപ്പെടുത്തണം



കര്‍ക്കടക കഞ്ഞികള്‍
ഭക്ഷണത്തിലൂടെ മരുന്ന്‌ എന്ന ആശയമാണു മരുന്നുകഞ്ഞിക്കു പിന്നില്‍. കഞ്ഞിക്ക്‌ അരി വേവിക്കുന്നതു കഷായവുമിട്ടാണ്‌. ഇവിടെ കഞ്ഞി തന്നെ കഷായമായി മാറുന്നു. തഴുതാമ കഷായത്തിലും ഞെരിഞ്ഞില്‍ കഷായത്തിലും കഞ്ഞിവയ്ക്കുന്നുണ്ട്‌. ഓരോ പ്രദേശത്തിന്റെയും പ്രാദേശിക ഭേദം അനുസരിച്ചു മരുന്നുകഞ്ഞിയില്‍ ചേര്‍ക്കുന്ന വിഭവങ്ങളിലും വ്യത്യാസമുണ്ട്‌. മരുന്നുകഞ്ഞിയുടെ വകഭേദമാണ്‌ ഉലുവാക്കഞ്ഞി. പ്രധാനപ്പെട്ട മരുന്നുകഞ്ഞികള്‍:

കര്‍ക്കടക മരുന്നുകഞ്ഞി കുടിക്കാം


തൃശൂര്‍: നഗരത്തില്‍ 

കര്‍ക്കടകമാസത്തോടനുബന്ധിച് ച് വില്ക്കുന്ന മരുന്നുകഞ്ഞിയ്ക്ക് ആവശ്യക്കാരേറുന്നു. മരുന്നുകഞ്ഞിയുടെ ഗുണമറിയാവുന്ന പഴയ തലമുറമാത്രമല്ല, പുതിയ തലമുറയും 38 ഔഷധക്കൂട്ടുകള്‍ നിറഞ്ഞ മരുന്നു കഞ്ഞി വാങ്ങിക്കഴിക്കാനെത്തുന്നുണ്ട്. 

തൃശൂരിലെ പഴയ നടക്കാവിലെ ബ്രഹ്മസ്വം മഠത്തിനടുത്ത പാലേലി ഹാളിലാണ് മരുന്നുകഞ്ഞി വില്പന. വൈകീട്ട് ആറുമുതല്‍ എട്ടുമണിവരെ മാത്രമേ മരുന്നുകഞ്ഞി കിട്ടൂ. വില 50 രൂപ. 
കഞ്ഞിക്കൊപ്പം കറികളൊന്നും കിട്ടില്ല. മരുന്നു കഞ്ഞി കുടിക്കാന്‍ പഥ്യം പാലിക്കണമെന്നാണ് ശാസ്ത്രം. മദ്യമോ മത്സ്യമാംസാദികളോ പാടില്ല. ലൈംഗികബന്ധവും ഒഴിവാക്കണം. മരുന്നു കഞ്ഞി വീട്ടില്‍ തയ്യാറാക്കാന്‍ പ്രത്യേക കിറ്റും ഇവിടെ വില്പനയ്ക്ക് ലഭിക്കും. മൂന്നു ദിവസത്തേക്കുള്ള കിറ്റിന് 55 രൂപ. 
 



തൃശൂരിലെ ആള്‍ട്ടര്‍ മീഡിയയും എറണാകുളത്തെ ഗ്രാസ് ഹോപ്പര്‍ ഇക്കോ ഷോപ്പും സംയുക്തമായാണ് മരുന്നുകഞ്ഞി വില്പന നടത്തുന്നത്. വാതം, പിത്തം, കഫം എന്നീ ത്രിദോഷ പ്രകൃതിയുള്ളവര്‍ക്ക് അനുയോജ്യമായ വെവേറെ ചേരുവകള്‍ ചേര്‍ത്ത് മൂന്നുതരം മരുന്നു കഞ്ഞി തയ്യാറാക്കേണ്ടതുണ്ട്. ഓരോ വിഭാഗത്തില്‍ പെട്ടവര്‍ക്കും വെവേറെ കഞ്ഞി. പക്ഷെ മൂന്നു വിഭാഗക്കാരെയും തരംതിരിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ എല്ലാവര്‍ക്കും ചേരുന്ന വിധം ചേരുവകള്‍ ചേര്‍ത്താണ് കഞ്ഞിയൊരുക്കുന്നതെന്ന് ഗ്രാസ് ഹോപ്പറിലെ അംഗമായ രഘു പറഞ്ഞു. രഘുവിന്റെ പുഴയ്ക്കലിലെ വീട്ടിലാണ് മരുന്നു കഞ്ഞി തയ്യാറാക്കുന്നത്.
തേങ്ങാപ്പാലില്‍ തയ്യാറാക്കുന്ന കഞ്ഞിയില്‍ ആടലോടകം, കുറുന്തോട്ടി, കര്‍പ്പൂര തുളസി, കൃഷ്ണതുളസി, കൊടിത്തൂവ, കരിംകുറുഞ്ഞി, ചതുരമുല്ല, ചങ്ങലമ്പരണ്ട, ചെറുകടലാടി, ചെറൂള, തഴുതാമ, തിരുതാളി, മുക്കുറ്റി, തൊട്ടാവാടി, നിലപ്പന, പര്‍പ്പടകപ്പുല്ല്, പ്രസാരണി, ഓരില, മൂവില, വയല്‍ച്ചുള്ളി എന്നീ പച്ചമരുന്നുകളും അശ്വഗന്ധം, പാല്‍മുരുക്ക്, തിപ്പലി, ഞെരിഞ്ഞല്‍ എന്നീ ഉണക്കമരുന്നുകളും ആണ് പ്രധാനമായും ചേര്‍ക്കുക.
മരുന്നു കഞ്ഞിയ്ക്ക് പുറമെ കേരളീയര്‍ പുതിയ പരിഷ്കാര ജീവിതത്തിന്റെ ഭാഗമായി ഉപേക്ഷിച്ച പഴമയുടെ നന്മകളടങ്ങിയ ഒട്ടേറെ ഉല്പന്നങ്ങളും പഴയ അറിവുകള്‍ പങ്കുവയ്ക്കുന്ന പുസ്തകങ്ങളും വില്പനയ്ക്കുണ്ട്.


ഔഷധക്കഞ്ഞി 


വേണ്ട സാധനങ്ങള്‍
1. ചെറുപനച്ചി (അരച്ചത്‌).
2. കുടങ്ങല്‍ (ചതച്ചത്‌)
3. തൊട്ടാവാടി (അരച്ചത്‌).
4. ചങ്ങലംപരണ്ട, നെയ്‌വള്ളി (ഒരുമിച്ചു കിഴികെട്ടിയിടാം).
5. ഉണക്കലരി

തയാറാക്കുന്ന വിധം
ഒന്നു മുതല്‍ നാലു വരെ പറഞ്ഞ ഔഷധങ്ങള്‍ വെള്ളത്തിലിട്ടു തിളപ്പിക്കുക. ആ വെള്ളം പകുതിയാക്കി വറ്റിച്ച്‌ ഉണക്കലരിയിട്ടു വേവിച്ചെടുക്കുക.
രാവിലെയാണ്‌ ഔഷധക്കഞ്ഞി കുടിക്കാന്‍ പറ്റിയത്‌. ഉപ്പും നെയ്യും ഔഷധക്കഞ്ഞിയിലും ഉപയോഗിക്കാവുന്നതാണ്‌. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ ഔഷധക്കഞ്ഞിയാണു മരുന്നുകഞ്ഞിയായി ഉപയോഗിക്കുന്നത്‌.







ഉലുവാക്കഞ്ഞി



വാതരോഗങ്ങള്‍ക്കും പിത്താശയ രോഗങ്ങള്‍ക്കും ഗര്‍ഭാശയ രോഗങ്ങള്‍ക്കും ആര്‍ത്തവസംബന്ധമായ അസ്വസ്‌ഥതകള്‍ക്കും ആയുര്‍വേദം വിധിക്കുന്ന കര്‍ക്കടക ഔഷധമാണ്‌ ഉലുവാക്കഞ്ഞി.
വേണ്ട സാധനങ്ങള്‍
1. കുതിര്‍ത്ത ഉലുവ പകുതി അരച്ചത്‌.
2. ജീരകം, ചുക്ക്‌, വരട്ടുമഞ്ഞള്‍, വെളുത്തുള്ളി, അയമോദകം, കുരുമുളക്‌ എന്നിവ നാളികേരം കൂടി അരച്ചെടുത്തത്‌.
3. പൊടിയരി.
തയാറാക്കുന്ന വിധം
നാളികേരവും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്തു ചതച്ചെടുത്ത മിശ്രിതത്തിന്റെ നാലിരട്ടി പൊടിയരിയും എട്ടിരട്ടി വെള്ളവും എടുക്കുക. വെള്ളം തിളപ്പിച്ചു മിശ്രിതങ്ങളിടുക. അതിനുശേഷം ഏകദേശം വെന്തുവരുമ്പോള്‍ അരിയിടുക. നന്നായി വേകിച്ച്‌ ഉപ്പും നെയ്യും കൂട്ടി ഉപയോഗിക്കാം. ഉലുവാക്കഞ്ഞി രാവിലെ കുടിക്കുകയാണ്‌ ഉത്തമം.



മറ്റൊരുതരം മരുന്നുകഞ്ഞി

മധ്യകേരളത്തില്‍ സാധാരണ ഉപയോഗിക്കുന്നതും ഏറ്റവും കൂടുതല്‍ ഔഷധഗുണമുള്ളതുമായ ഒരുതരം മരുന്നുകഞ്ഞി.

വേണ്ട സാധനങ്ങള്‍
ഒന്നാം ചേരുവ
തഴുതാമ, പൂവാംകുരുന്നില, മുക്കൂറ്റി, ചെറുകുറുന്തോട്ടി, തൊട്ടാവാടി, ചെറൂള, നിലപ്പന, നിലപ്പുള്ളടി, നിലംപാല, ചെറുകടലാടി, കൃഷ്‌ണക്രാന്തി, മുയല്‍ച്ചെവിയന്‍ തുടങ്ങിയ 42 തരം ചെടികളില്‍നിന്ന്‌ ഏതെങ്കിലും 12 എണ്ണത്തിന്റെ ചതച്ചെടുത്ത നീര്‌.

രണ്ടാം ചേരുവ:
ആശാളി, ഉലുവ, ജീരകം, ഉണക്കലരി, തേങ്ങാപ്പാല്‍.
കൂട്ടത്തില്‍ കലിശത്തോല്‌, കുടമ്പുളി തോല്‌, പൂവരശു തോല്‍, തെങ്ങിന്റെ ഇളംവേര്‌, മാവിന്റെ തോല്‌ എന്നീ അഞ്ചിനം മരങ്ങളുടെ തോലുകള്‍.

മൂന്നാം ചേരുവ:
അമുക്കരം, ദേവതാരം, മുത്തങ്ങ, ഞെരിഞ്ഞില്‍, ചുക്ക്‌, തിപ്പലി, പാല്‍മുദുക്ക്‌ എന്നീ ഉണക്കമരുന്നുകള്‍ പൊടിച്ചത്‌.

തയാറാക്കുന്ന വിധം
തേങ്ങ ചിരകിയതിന്റെ ഇടപ്പാലും (രണ്ടാമത്തെ പാല്‍) (ഒന്നാമത്തെ പാല്‍ മാറ്റിവയ്ക്കുക) ഒന്നാം ചേരുവയായ 12 ഇനം പച്ചമരുന്നുകളുടെ നീരും രണ്ടാം ചേരുവയായ ആശാളി (ഒരു ടീസ്‌പൂണ്‍), ജീരകം (ഒരു ടീസ്‌പൂണ്‍), ഉലുവ (മൂന്നു ടീസ്‌പൂണ്‍) എന്നിവയും അഞ്ചിനം മരത്തോലുകളും മൂന്നാം ചേരുവയായ ഉണക്കമരുന്നുപൊടിയും ഒന്നിച്ചു കലര്‍ത്തി വേവിക്കുക. ഇതു നന്നായി തിളയ്ക്കുമ്പോള്‍ ഉണക്കലരി ഇടുക. അരി വെന്തുകഴിഞ്ഞു വാങ്ങിവയ്ക്കുന്നതിനു മുമ്പ്‌ രണ്ടാം ചേരുവയിലുള്ള കാട്ടുവട്ടിന്റെ പരിപ്പ്‌ നല്ലതുപോലെ അരച്ചു മാറ്റിവച്ചിരിക്കുന്ന ഒന്നാം തേങ്ങാപ്പാലില്‍ ചേര്‍ത്തു കഞ്ഞിയില്‍ ഒഴിക്കുക. നന്നായിട്ട്‌ ഇളക്കി തിളച്ചുവരുമ്പോള്‍ വാങ്ങിവച്ചു ചൂടോടെ ഉപയോഗിക്കാം. (കാട്ടുവട്ട്‌ പൊട്ടിച്ച്‌ അതിന്റെ പരിപ്പ്‌ ഉപയോഗിക്കുന്നതിനു മുമ്പ്‌ ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ ഇട്ടുവയ്ക്കണം. അല്ലെങ്കില്‍ ഈ പരിപ്പ്‌ അര ലിറ്റര്‍ വെള്ളത്തില്‍ വേവിച്ചെടുക്കണം. അതിനുശേഷം വെള്ളം വാര്‍ത്തുകളയണം. കാട്ടുവട്ട്‌ വന്ധ്യതയ്ക്കു കാരണമായി പറയുന്നുണ്ട്‌).
 

മരുന്നുകള്‍ എങ്ങനെ കിട്ടും
മരുന്നുകഞ്ഞി പാക്കറ്റുകള്‍ മിക്കവാറും ആയുര്‍വേദ മരുന്നുകടകളില്‍ ലഭ്യമാണ്‌. പായ്ക്കറ്റുകള്‍ക്കുള്ളില്‍ തയാറാക്കുന്ന വിധം വിശദമായി പറഞ്ഞിട്ടുണ്ടാവും. പ്രാദേശികഭേദം അനുസരിച്ച്‌ ഓരോ സ്‌ഥലത്തും കിട്ടുന്ന മരുന്നുകഞ്ഞി പാക്കറ്റിലുള്ള മരുന്നുകള്‍ വ്യത്യസ്‌തമായിരിക്കും. ഒരാളിനു മൂന്നുനേരം ഉപയോഗിക്കാനുള്ള മരുന്നുകളാണ്‌ ഒരു പാക്കറ്റിലുള്ളത്‌.

മേല്‍പ്പറഞ്ഞ ആയുര്‍വേദ മരുന്നുകള്‍ പ്രമുഖ ആയുര്‍വേദ മരുന്നുകടകളില്‍ കിട്ടും. അവ വാങ്ങിയും മരുന്നുകഞ്ഞി തയാറാക്കാം.



മരുന്നുകഞ്ഞി കഴിക്കേണ്ട വിധം
രാവിലെയോ രാത്രിയിലോ ആണ്‌ മരുന്നുകഞ്ഞി കുടിക്കാന്‍ പറ്റിയ സമയം. സാധാരണ ഏഴു ദിവസമാണു മരുന്നുകഞ്ഞി കുടിക്കാറുള്ളതെങ്കിലും ചിലര്‍ 15 ദിവസവും ചിലര്‍ 30 ദിവസവും മരുന്നുകഞ്ഞി കുടിക്കാറുണ്ട്‌. മരുന്നുകഞ്ഞി ഉപയോഗിക്കുന്ന സമയത്ത്‌ ആഹാരസംബന്ധിയായി കൃത്യമായ നിഷ്‌ഠകള്‍ ആവശ്യമാണ്‌. മല്‍സ്യമാംസാദികള്‍ ഉപേക്ഷിക്കണം. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളുള്ളവര്‍ മരുന്നുകഞ്ഞി ഉപയോഗിക്കുന്ന സമയത്ത്‌ ആ ശീലങ്ങള്‍ ഉപേക്ഷിച്ചില്ലെങ്കില്‍ വിപരീത ഫലമേ ഉണ്ടാവൂ. മരുന്നുകഞ്ഞി കുടിച്ചു തുടങ്ങുന്നതിനു മൂന്നു ദിവസം മുമ്പും മൂന്നു ദിവസം ശേഷവും ഈ നിഷ്‌ഠകള്‍ അനുഷ്‌ഠിക്കേണ്ടതാണ്‌.
സാധാരണ ചെയ്യുന്നതല്ലാതെയുള്ള കഠിനാധ്വാനങ്ങള്‍ ഒഴിവാക്കുക. ഈ ദിവസങ്ങളില്‍ ലൈംഗികബന്ധം ഒഴിവാക്കുന്നതും നല്ലതാണ്‌.

1 comment:

  1. Playtech's new live dealer casino games
    Playtech, a leading gaming content provider, today announced its new live 서귀포 출장샵 dealer casino games 남양주 출장마사지 on 광주광역 출장샵 desktop, tablet and mobile devices in 익산 출장마사지 the form of Blackjack, 구미 출장마사지

    ReplyDelete